Monday, May 23, 2022

കടന്നുവരാം കർത്തനരികിൽ കരഞ്ഞിടാം മനം തകർന്ന് തലമുറയെ അടിമയാക്കാൻ ശത്രുശക്തി ഉയർത്തിടുമ്പോൾ(2);- .

 


ദൈവവചനത്തിൽ ആളുകൾ ദൈവത്തിൻ്റെ മുമ്പാകെ കരഞ്ഞതായി പലയിടത്തും നാം വായിക്കുന്നു .എന്നാൽ വളരെ പ്രധാനമായ ഒന്ന് നാം മറന്നു കളയരുത് .'' അവർ തങ്ങളുടെ മക്കൾക്കു വേണ്ടി ദൈവത്തിൻ്റെ സന്നിധിയിൽ ഹൃദയ നുറുക്കത്തോടെ നിലവിളിച്ചു .

അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻപാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.ഉല്പത്തി 21:16 

ദൈവം നിലവിളി കേട്ട് ഉത്തരം നൽകുന്ന മനസ്സലിവുള്ള പിതാവാണ് .

അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു. 1. ശമൂവേൽ 1:10 

കർത്താവിൻ്റെ സന്നിധിയിൽ തലമുറയെ ലഭിപ്പാൻ ഹൃദയം പകർന്ന ഹന്നയ്ക്ക് ദൈവം ശമുവേലിനെ നൽകി അനുഗ്രഹിച്ചു.

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല. യിരെമ്യാവു 31:15 

മക്കളെ ഓർത്ത് വിലപിക്കുന്ന റാഹേലിന് ആശ്വാസം സ്വീകരിപ്പാൻ പോലും മനസ്സില്ലായിരുന്നു .തുടർന്ന് ദൈവം അവളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകി. 

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്റെ ശബ്ദവും കണ്ണുനീർ വാർക്കാതെ നിന്റെ കണ്ണും അടക്കിക്കൊൾക; നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാടു.യിരെമ്യാവു 31:16 

തന്നെ ചൊല്ലി വിലപിച്ചു മുറയിടുന്ന സ്ത്രീകളോട് കാൽവരി മലയിലേക്ക് പോകുന്ന വഴിയിൽ യേശു പറഞ്ഞു

യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.ലൂക്കൊസ് 23:28 

ഇതു വായിക്കുന്ന നിങ്ങൾ നിങ്ങളുടെ മക്കളെ ഓർത്ത് ദൈവത്തിൻ്റെ സന്നിധിയിൽ അവസാനമായി പ്രാർത്ഥിച്ചു കരഞ്ഞ ദിവസം എന്നാണ് ?

(മക്കളുടെ ഉപരിപഠനം, വിവാഹം, നല്ല ജോലി തുടങ്ങിയ കാര്യങ്ങൾക്ക് ഉപരിയായി അവരുടെ രക്ഷ, മാനസാന്തരം, ആത്മീയ വളർച്ച ......???) ഈ വിഷയങ്ങൾക്കായി പ്രാർത്ഥിക്കാൻ ദൈവം ഹൃദയത്തെ ഉണർത്തട്ടെ. നമുക്കല്ലാതെ  മറ്റാർക്കും നമ്മുടെ മക്കളെ ഓർത്ത് ആ നിലയിൽ ദൈവത്തോട് അപേക്ഷിക്കാൻ കഴിയുകയില്ല.

അവരുടെ ഹൃദയം കർത്താവിനോടു നിലവിളിച്ചു; സീയോൻ പുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക; നിനക്കുതന്നേ സ്വസ്ഥത നല്കരുതു; നിന്റെ കണ്മണി വിശ്രമിക്കയുമരുതു. രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കർത്തൃ സന്നിധിയിൽ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളർന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലർത്തുക.വിലാപങ്ങൾ 2:18‭-‬19 

ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കട്ടെ.

നിലവിളിക്ക നിലവിളിക്ക
എഴുന്നേറ്റ് നിലവിളിക്ക
രാക്കാലങ്ങളിൽ യാമാരംഭത്തിൽ
എഴുന്നേറ്റു നിലവിളിക്ക

പകർന്നിടുക മനമുരുകി
വെള്ളം പോലെ കർത്തൻസന്നിധെ
വഴിത്തലയ്ക്കൽ തളർന്നിരിക്കും
പൈതങ്ങൾക്കായ് നിലവിളിക്ക(2);- നില...

 ഉണർന്നിടുക സോദരരേ
കണ്ണുനീരിൻ മറുപടിയ്ക്കായ്
ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവം
കണ്ണുനീരിൽ വെളിപ്പെടുമേ(2);- നില...

 കടന്നുവരാം കർത്തനരികിൽ
കരഞ്ഞിടാം മനം തകർന്ന്
തലമുറയെ അടിമയാക്കാൻ
ശത്രുശക്തി ഉയർത്തിടുമ്പോൾ(2);- നില...

 കരഞ്ഞിടുമ്പോൾ കനിവുള്ളവൻ
കരം തന്നു താങ്ങി നടത്തും 
കരുതലോടെ തൻ കരവിരുതിൽ
കൺമണിപോൽ കാത്തുപാലിക്കും(2);- നില...

ഗതസമനേ പൂവനത്തിൽ
യേശുനാഥൻ നിലവിളിപോൽ
ഉള്ളം തകർന്നു കണ്ണുനിറഞ്ഞു
ഭാരത്തോടെ നിലവിളിക്ക(2);- നില...







1 comment:

  1. Amen A very very Apt message...Oh Lord let we cry for our Generation..if not we then who??

    ReplyDelete