Saturday, January 28, 2023

നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും - നിൻ മധുരാമ്യതവചനം ഖിന്നതയാകവേ പോക്കും


ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.സങ്കീർത്തനങ്ങൾ 27:4 

 *പുരാതന ക്രൈസ്തവ കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ട ഇ .ഐ ജേക്കബ് സുവിശേഷം കേട്ട് രക്ഷപ്രാപിച്ചു.തുടർന്ന് സമൂഹത്തിൽ നിന്ന് എതിർപ്പുകൾ നേരിടേണ്ടി വന്നു. അദ്ദേഹം താമസിച്ചിരുന്ന പുരയിടത്തിൽ നിന്ന് ഒരു ചെറിയ വീട്ടിലേക്ക് മാറി. പണ്ഡിതനായ ഒരു സ്കൂൾ അധ്യാപകൻ്റെ മകൻ മാനസാന്തരപ്പെട്ട്  ദൈവത്തിന്നായി ജീവിക്കുന്നത് പലർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.

കർത്താവിൻ്റെ നാമത്തെ കീർത്തിച്ചു കൊണ്ട് അദ്ദേഹം രചിച്ച ഗാനമാണ് "മഹിമയെഴുo പരമേശാ "

ജീവിതത്തിൽ കാർമുകിൽ ഭീകരമായ് വരുന്ന സമയങ്ങളിൽ നിയമത്തിൻ്റെ വില്ല് കണ്ട് അദ്ദേഹം ആശ്വാസം പ്രാപിച്ചു.

മ്ലാനത വരുമ്പോൾ യേശു കർത്താവിൻ്റെ മുഖത്തേക്ക് നോക്കും. ആ മുഖകാന്തി ജേക്കബിൻ്റെ മ്ലാനത നീക്കി. മാത്രമല്ല യേശുവിൻ്റെ മാധുര്യവചനങ്ങൾ ഹൃദയത്തിൻ്റെ ഖിന്നതകൾ മാറ്റി സന്തോഷം കൊണ്ട് നിറച്ചു .

പ്രതികൂലങ്ങൾ അദ്ദേഹത്തെ തളർത്തിയില്ല കാരണം സ്നേഹത്തിൻ്റെ ചങ്ങലയാൽ  കർത്താവ് അദ്ദേഹത്തെ തൻ്റെ മാർവ്വോട് ചേർത്തണച്ചു!!!

തൻ്റെ ആവശ്യങ്ങൾക്കും അനുദിന ശുശ്രൂഷകൾക്കുള്ള ദൈവകൃപയ്ക്കുമായി രാവിലെ തോറും കർത്താവിൻ്റെ തിരുസന്നിധിയിൽ ജേക്കബ് ചെല്ലുമായിരുന്നു. ഫലമോ പാവന ചിന്തകളാൽ ജീവനിൽ നിറഞ്ഞ് അദ്ദേഹം ജീവിച്ചു '

എത്ര അനുഗ്രഹിക്കപ്പെട്ട ജീവിതം!

അദ്ദേഹം എഴുതിയ പാട്ട് ചുവടെ ചേർക്കുന്നു .നമുക്ക് പാടി കർത്താവിനെ മഹത്വപ്പെടുത്താം.. 

🎵🎵🎵

മഹിമയെഴും പരമേശാ

പാഹിമാം യേശുമഹേശാ -മഹിമയെഴും…


1 നിസ്തുല സ്നേഹ സാഗരമേ, ഹാ -2

പ്രസ്താവ്യമെ തിരുനാമം

ക്രിസ്‌തോ നീ താനെൻ വിശ്രാമം -പ്രസ്താവ്യമെ…


2 കാർമുകിൽ ഭീകരമായ് വരുന്നേരം -2

കാൺമതോ നിയമത്തിൻ

വില്ലൊന്നായതിൽ തീരുമെൻ ഭാരം -കാൺമതോ…

മഹിമയെഴും…


3 നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും -2

നിൻ മധുരാമ്യതവചനം

ഖിന്നതയാകവേ പോക്കും -നിൻ മധുരാ..


4 താവക സന്നിധി ചേർന്നതികാലേ -2

ജീവനിൽ നിറഞ്ഞെഴുന്നേൽക്കും

പാവന ചിന്തകളാലെ -ജീവനിൽ..

മഹിമയെഴും……


















*selected



No comments:

Post a Comment