Thursday, November 29, 2018

എന്‍റെ പ്രിയനേ, നീ സുന്ദരന്‍, നീ മനോഹരന്‍; . ഉത്തമഗീതം 1:16


നട്ടുച്ച സമയത്ത് പതിവുപോലെ ശമര്യസ്ത്രീ കിണറ്റുകരയിലേക്ക് നടന്നു. ശൂന്യമായ കുടവുമായി അനേക വർഷങ്ങളായി ഈ നടപ്പ്.ആ കുടം അവളുടെ ഹൃദയത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നു. ശൂന്യമായ ഹൃദയം; ദാഹം തീർക്കാനുള്ള പരക്കംപാച്ചിലിൽ ദാഹം വർദ്ധിച്ചതല്ലാതെ ജീവിതത്തിൽ മറ്റൊന്നും സംഭവിച്ചില്ല. ആറ് പുരുഷൻമാർക്ക് വേണ്ടി ശൂന്യമായ പാത്രവുമായി അവൾ നടപ്പ് തുടങ്ങിയിട്ട് ഇപ്പോൾ വർഷങ്ങൾ കുറേയായി.

എന്നാൽ ഇന്ന് പതിവിനു വിപരീതമായി ഒരു യഹൂദൻ കിണറ്റുകരയിൽ ഇരിക്കുന്നു. ശൂന്യമായ പാത്രം നിറയ്ക്കുന്നതിനിടയിൽ നടന്ന സംഭാഷണത്തിൽ അവളുടെ ഹൃദയം ജീവജലത്തിന്റെ ഉറവയിലേക്ക് ചേർത്തു വയ്ക്കപ്പെടുകയും എല്ലാ ദാഹവും അവിടെ വച്ച് അവസാനിക്കുകയും ചെയ്തു. ഒരു പുതിയ ഹൃദയം, പുതിയ കാലുകൾ അവൾക്ക് ലഭിച്ചതോടെ മാൻപേടയ്ക്ക് തുല്യമായ പാദങ്ങളോടെ അവൾ തന്റെ ഗ്രാമത്തിലേക്കോടി.എന്നാൽ അതിനു മുൻപ് ആ കുടം അവൾ ഉപേക്ഷിച്ചു. പകരം നിറഞ്ഞ ഹൃദയം അവൾക്ക് ലഭിച്ചു. ഏഴാമനായ ആത്മമണവാളനെ അവർക്ക് കൃപയാൽ സ്വന്തമായി.

നൂറ്റാണ്ടുകൾക്ക് മുൻപ് തോളിൽ പാത്രവുമായി കിണറ്റുകരയിലേക്ക് വന്ന റിബെക്ക നിശ്ചയമായും ഒരു ഭാഗ്യവതിയായിരുന്നു. എന്തെന്നാൽ അബ്രഹാമിന്റെ മകനായ യിസഹാക്കി നെ
അവൾക്ക് മണവാളനായി ലഭിച്ചു.

എന്നാൽ ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടമായ ( hopeless) ശമര്യസ്ത്രീക്ക് തന്റെ പിതാവായ യാക്കോബിന്റെ കിണറ്റുകരയിൽ വച്ച് ലോകത്തിന്റെ സ്രഷ്ടാവും രക്ഷകനുമായ മിശിഹായെ ആത്മമണവാളനായി ലഭിച്ചു. ശൂന്യത അവസാനിച്ചു. ഇനി ഏകാന്തത (loneliness) ഇല്ല.

നീർച്ചാല് തേടുന്ന മാൻപേട, ജലാശയം കണ്ടപ്പോഴുള്ള അതേ അനുഭവം.......

പ്രാർത്ഥന:- കർത്താവായ യേശുവേ ശൂന്യമായ എന്റെ ഹൃദയം ജീവജലത്തിന്റെ ഉറവയായ അങ്ങയുടെ ഹൃദയത്തോടു ചേർത്തുവച്ച് നിറയ്ക്കേണമേ ആമേൻ.

"നീർച്ചാലുകൾ തേടി വരും
മാൻപേട പോൽ ഞാൻ വരുന്നു
സ്നേഹമേ വറ്റാത്ത സ്നേഹമേ
തീരാത്ത ദാഹവുമായ് ഞാൻ വരുന്നു"

2 comments:

  1. ഹൃദയസ്പർശിയായ ധ്യാനം.... ദൈവം അനുഗ്രഹിക്കട്ടെ...

    ReplyDelete